തിരുവനന്തപുരം: ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് കോഴിക്കോട് ചേര്‍ന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന മൂന്ന് നേതാക്കളെ ഉള്‍പ്പെടുത്തിയും രണ്ടുപേരെ ഒഴിവാക്കിയുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിപുലീകരിച്ചത്.
കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ വരുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പാലക്കാട് നിന്നുള്ള എംബി രാജേഷും തിരുവനന്തപുരത്ത് നിന്നുള്ള വി ശിവന്‍കുട്ടിയുമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ വന്ന മറ്റു അംഗങ്ങള്‍. ജോണ്‍ ബ്രിട്ടാസിന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ അനുമതി. എന്നാല്‍ ആലപ്പുഴയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ തോമസ് ഐസക്കിനെയും കോഴിക്കോട് നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവായ ടിപി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതില്‍ 9 ക്ഷണിതാക്കളാണുള്ളത്.
പുതിയ കാലത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഏതുവിധത്തില്‍ ശക്തിപ്പെടുത്താം, ദൗര്‍ബല്യങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന ലക്ഷ്യത്തോടെയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നത്. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന് യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തലത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
സെക്രട്ടേറിയറ്റ് അംഗങ്ങൾ
പിണറായി വിജയൻ
എം.വി.ഗോവിന്ദൻ
ഇ.പി.ജയരാജൻ
കെ.കെ. ശൈലജ
കെ.എൻ. ബാലഗോപാൽ
പി.രാജീവ്
കെ.കെ. ജയചന്ദ്രൻ
വി.എൻ. വാസവൻ
സജി ചെറിയാൻ
എം.സ്വരാജ്
പി.എ. മുഹമ്മദ് റിയാസ്
പി.കെ. ബിജു
പുത്തലത്ത് ദിനേശൻ
എം.വി. ജയരാജൻ
സി.എൻ. മോഹനൻ
പി.ജയരാജൻ
വി.ശിവൻകുട്ടി
എം.ബി.രാജേഷ്

