സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കോടതിയുടെ ഉത്തരവ് പ്രകാരം സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ (എസ്സിപിഒ) വൈത്തിരി സ്വദേശി സബിത്തിനെതിരെയാണ് കേസ്. പിടികൂടി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകൾ ഇയാൾ കടത്തിക്കൊണ്ടുപോയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ സബിത്ത് ജില്ല വിട്ടതായാണ് വിവരം.

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവ സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു. സെപ്റ്റംബർ 10ന് സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് സാധനങ്ങൾ കാണാനില്ലെന്ന് കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകർത്ത നിലയിലായിരുന്നില്ല. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ അസിസ്റ്റന്റ് റൈറ്ററുടെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്ന സംശയം ഉയർന്നു. ഇതോടെ സ്റ്റേഷനിലെ പൊലീസുകാരിലേക്ക് അന്വേഷണം നീളുകയായിരുന്നു.

തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചാക്കുകൾ കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സബിത്തിന് മോഷണത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലായിരിക്കാം പുകയില ഉൽപ്പന്നങ്ങൾ സ്റ്റോർ റൂമിൽ നിന്ന് കടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സബിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സ്റ്റേഷനിൽ കോടതിയുടെ ഉത്തരവ് പ്രകാരം സൂക്ഷിച്ചിരുന്ന പിടിച്ചെടുത്ത വസ്തുക്കളുടെ സുരക്ഷ സംബന്ധിച്ചും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

