തിരുവനന്തപുരം: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസം (ഏപ്രില്‍ – ഓഗസ്റ്റ്) കേരളത്തിന്റെ നികുതി വരുമാനത്തില്‍ വലിയ മുന്നേറ്റം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9,000 കോടി രൂപയിലധികം അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. ഓണവിപണി സജീവമായിരുന്ന കഴിഞ്ഞ മാസം മാത്രം നികുതി വരുമാനത്തില്‍ 4,700 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. റവന്യൂ കമ്മി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും, സര്‍ക്കാരിന്റെ മൊത്തം കടമെടുപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആദ്യ അഞ്ച് മാസത്തില്‍ ആകെ ജിഎസ്ടി വരുമാനം 20,274 കോടി രൂപയാണ്. ബജറ്റില്‍ പ്രതീക്ഷിച്ചതിന്റെ 40 ശതമാനത്തോളം തുക ഇക്കാലയളവില്‍ ഖജനാവിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 35 ശതമാനം മാത്രമായിരുന്നു. ആദ്യ അഞ്ച് മാസത്തെ ആകെ നികുതി വരുമാനം 51,578.32 കോടി രൂപയാണ്. വില്‍പന നികുതി കഴിഞ്ഞ വര്‍ഷത്തിന് സമാനമായ നിലയില്‍ തുടരുന്നു. ഓണക്കാലത്തിന്റെ കരുത്തില്‍ കഴിഞ്ഞ മാസം മാത്രം 14,118 കോടി രൂപ നികുതിയായി പിരിച്ചെടുക്കാനായി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നികുതിയേതര വരുമാനത്തില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ആകെ 7,727 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം കേന്ദ്രത്തില്‍ നിന്ന് ഗ്രാന്‍ഡ് ഇനത്തില്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ആദ്യ അഞ്ച് മാസത്തെ റവന്യൂ കമ്മി ബജറ്റ് കണക്കുകളുടെ പകുതിയായ 18,688 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റവന്യൂ കമ്മി 20,000 കോടി രൂപയായിരുന്നു എന്നതിനാല്‍ ഇതില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *