കൊച്ചി: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നും കൈവശമില്ലെന്ന് കെഎസ്ഇബി ചെയര്‍മാനും എംഡിയുമായ എംജി രാജമാണിക്കം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാനുള്ള ഏക പോംവഴി ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം പാലിക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും താപനിലയിലുണ്ടായ അസാധാരണ വര്‍ധനയുമാണ് വൈദ്യുതി ഉപയോഗം കുത്തനെ ഉയരാന്‍ കാരണം. സാധാരണയായി മണ്‍സൂണ്‍ കാലത്ത് കൂടിയ വൈദ്യുതി ഉപയോഗ സമയത്തെ (പീക്ക് ഹവര്‍) ആവശ്യകത 4,000 മെഗാവാട്ടിനരികെ ആയിരുന്നുവെങ്കില്‍, ഈ വര്‍ഷം അത് 4,800 മുതല്‍ 5,000 മെഗാവാട്ടായി ഉയര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്തെ പീക്ക് പവര്‍ ആവശ്യം റെക്കോര്‍ഡ് ഉയരമായ 5,400 മെഗാവാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ലഭ്യമായത് 4,200 മെഗാവാട്ട് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷം സെപ്റ്റംബറിലെ ശരാശരി ആവശ്യം 4,224 മെഗാവാട്ട് മാത്രമായിരുന്നു.
സംസ്ഥാനത്തിന്റെ പ്രധാന ആഭ്യന്തര വൈദ്യുതി സ്രോതസ്സായ ജലവൈദ്യുത പദ്ധതികളുടെ പരമാവധി ഉല്പാദന ശേഷി 1,750 മെഗാവാട്ട് മാത്രമാണ്. എന്നാല്‍ ഉപഭോഗം ഇതിലും എത്രയോ അധികമാണ്. ഇടുക്കിക്ക് ശേഷം മറ്റൊരു വന്‍കിട വൈദ്യുതി പ്രോജക്ട് നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ, രാജ്യവ്യാപകമായി 12,000 മെഗാവാട്ടിന്റെ വൈദ്യുതി കമ്മിയുള്ളതിനാല്‍ മറ്റ് സംസ്ഥാനങ്ങളും കൂടിയ വില നല്കി പോലും വൈദ്യുതി നല്കാന് തയ്യാറാകുന്നില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ നിലവിലുള്ള വിഭവങ്ങള്‍ പരമാവധി ക്രമീകരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു

