കൊച്ചി: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തടസ്സമായി കാണുന്നില്ലെന്നും, മറിച്ച് സമഗ്രമായ വൈദ്യുതി നയവും ഊര്‍ജ്ജ മാനേജ്മെന്റ് സിസ്റ്റവും രൂപീകരിക്കുന്നതിനുള്ള സുവര്‍ണാവസരമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന് വ്യക്തമാക്കി. ശനിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ‘കോര്‍ റിന്യൂ എക്സ്പോ & എനര്‍ജി കോണ്‍ക്ലേവ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബറില്‍ സര്‍ക്കാര്‍ പുതിയ വൈദ്യുതി നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 4,445 മെഗാവാട്ടില്‍ നിന്ന് വൈദ്യുതി ഉപഭോഗം 920 മെഗാവാട്ട് വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ആവശ്യമായ വൈദ്യുതിയുടെ 15% മാത്രമേ കേരളം ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. നിലവില്‍ ഏകദേശം 13,000 കോടി രൂപയായിരിക്കുന്ന വൈദ്യുതി വാങ്ങല്‍ ചെലവ് ഈ വര്‍ഷം 16,000 കോടി രൂപ കവിയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലവൈദ്യുത പദ്ധതികളെ മാത്രം അമിതമായി ആശ്രയിക്കുന്ന സ്ഥിതി, സൈലന്റ് വാലി, നര്‍മ്മദ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പുനരധിവാസ ആശങ്കകള്‍, ജനസാന്ദ്രത കാരണം താപവൈദ്യുത പദ്ധതികള്‍ക്കുള്ള പരിമിതികള്‍, കൂടംകുളം, ചീമേനി എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ആണവോര്‍ജ പദ്ധതികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ എന്നിവ കേരളത്തെ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലേക്ക് നയിച്ച മുന്‍കാലങ്ങളിലെ വൈദ്യുതി വാങ്ങല്‍ കരാറുകളിലെയും നടപടിക്രമങ്ങളിലെയും വീഴ്ചകള്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

