കൊച്ചി: ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്‍മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ ദിവസം ഒരു ബസ് ജീവനക്കാരന്‍ കാര്‍ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. നഗരത്തില്‍ ബസുകളടക്കം വലിയ വാഹനങ്ങള്‍ നടത്തുന്ന അപകടപ്പാച്ചില്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കി. ഇക്കാര്യത്തില്‍ പൊലീസ് കഴിഞ്ഞ വര്‍ഷം കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
സുരക്ഷിതമായ റോഡുകള്‍ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു. നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വലിയ വാഹനങ്ങളുടെ അപകടയോട്ടം കാല്‍നടക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്ക് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നും പരാതിപ്പെടാനുള്ള വാട്‌സ് ആപ്പ് നമ്പര്‍ വാഹനങ്ങളില്‍ പതിക്കുമെന്നുമടക്കം 2025ല്‍ പൊലീസ് ഉറപ്പുനല്‍കിയതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ നടപടികള്‍ ഫലപ്രദമായില്ല. ബസുകള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാനും ചെറുവാഹനങ്ങളെ പേടിപ്പെടുത്താനും നഗരത്തില്‍ ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.

അതേസമയം, സര്‍വീസ് നടത്തുന്നതിനിടെ ക്ലീനറുമായി തര്‍ക്കിച്ച് സ്വകാര്യ ബസ് വഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് മോട്ടാര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ സ്വദേശി രജീഷിന്റെ ലൈസന്‍സ് ആണ് എറണാകുളം ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തത്. ഇടപ്പള്ളി ജങ്ഷനില്‍ വെച്ചാണ് ഡ്രൈവര്‍ ക്ലീനറുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരുമായി സര്‍വീസ് തുടരുന്നതിന് പകരം ബസ് വഴിയില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോകുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *