മരുമകളും വിദ്യാഭ്യാസ വായ്പ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഷന്‍കാരിയായ 83കാരി ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകള്‍ക്ക് അത്തരമൊരു ബാധ്യതയില്ലെന്നും മുത്തശ്ശിയെ സംരക്ഷിക്കണമെന്നു പേരക്കുട്ടിയോട് പറയാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ ഹര്‍ജി തള്ളിയത്. പേരക്കുട്ടി സംരക്ഷിക്കണമെന്ന യുക്തിരഹിതമായ ആവശ്യം മുത്തശ്ശിയില്‍ നിന്നു പ്രതീക്ഷിക്കുന്നതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മരുമകള്‍ക്കും 22 വയസുള്ള പേരക്കുട്ടിക്കും തന്നെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും അതിനാല്‍ ജീവനാംശം നല്‍കണമെന്ന ആവശ്യവുമായി കൊച്ചി സ്വദേശിയായ ഫിഷറീസ് വകുപ്പ് മുന്‍ ഉദ്യോഗസ്ഥയാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വീസിലിരിക്കെ മരിച്ച മകന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മരുമകള്‍ക്ക് ലഭിക്കുന്നത് കാണിച്ചാണ് ഹര്‍ജി.

ആശ്രിതര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളുടെ ഒരുഭാഗം (12,28,646 രൂപ) ഹര്‍ജിക്കാരിക്ക് കെഎസ്ഇബി നേരിട്ട് നല്‍കിയിരുന്നു. മകന്റെ മരണാനന്തര പെന്‍ഷന്‍ തുകയില്‍ നിന്നു 15,000 രൂപ വീതം തനിക്ക് അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. ഫിഷറീസ് വകുപ്പില്‍ നിന്നുള്ള പെന്‍ഷനു പുറമെ ഭര്‍ത്താവിന്റെ പെന്‍ഷനും ഹര്‍ജിക്കാരിക്കു ലഭിക്കുന്നുണ്ടെന്നു കണക്കിലെടുത്ത് ഈ ആവശ്യം മെയിന്റനന്‍സ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. കലക്ടറും അപ്പീല്‍ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *