കോഴിക്കോട്: വടകരയ്ക്ക് സമീപം മടക്കര ജുമാ മസ്ജിദിൽ നബിദിന പരിപാടികൾക്കിടെ ഉണ്ടായ സംഘർഷവും തുടർന്നുണ്ടായ പൊലീസ് ഇടപെടലും ചർച്ചയാകുന്നതിനിടെ ചോമ്പാല പൊലീസിന് പൂർണ്ണ പിന്തുണയുമായി പള്ളി മഹല്ല് കമ്മിറ്റി രംഗത്തെത്തി. വിഷയത്തിൽ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെ വിമർശിച്ച മഹല്ല് കമ്മിറ്റി, മുസ്ലിം ലീഗ് നേതാവും കുറ്റ്യാടി എംഎൽഎയുമായ പാറക്കൽ അബ്ദുള്ളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമുന്നയിച്ചു.കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മഹല്ല് കമ്മിറ്റി ഭാരവാഹികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

തിങ്കളാഴ്ച രാത്രി നബിദിനാഘോഷ പരിപാടികൾക്കിടെ ഖത്തീബ് നിയമനത്തെയും മുൻ കമ്മിറ്റിയുടെ കാലത്തെ സാമ്പത്തിക തിരിമറികളെയും ചൊല്ലി പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. അക്രമം നിയന്ത്രണാതീതമായ സാഹചര്യത്തിൽ മഹല്ല് കമ്മിറ്റിയാണ് പൊലീസിനെ വിളിച്ച് വരുത്തിയത്.

പള്ളിക്കുള്ളിലെ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് അകത്ത് പ്രവേശിച്ചതിനെത്തുടർന്ന് വലിയ തോതിൽ രാഷ്ട്രീയ പ്രതിഷേധം ഉയരുകയും, ചോമ്പാല എസ്എച്ച്ഒ പിപി ഷമീൽ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കോഴിക്കോട് റൂറൽ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പയ്യോളി എസ്എച്ച്ഒ പിജെ ജെയ്മോനാണ് ചോമ്പാലയുടെ പുതിയ ചുമതല. എന്നാൽ, അന്ന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സമയോചിതമായ ഇടപെടൽ മാത്രമാണ് പള്ളിക്കുള്ളിൽ വൻ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയതെന്നും, ഉദ്യോഗസ്ഥർക്കെതിരായ നടപടി നിർഭാഗ്യകരമാണെന്നും മഹല്ല് കമ്മിറ്റി ചൂണ്ടിക്കാട്ടി.

മടക്കര പള്ളിയിലെ മതപരമായ പരിപാടികൾ അട്ടിമറിക്കാൻ ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള പിന്നിൽ നിന്ന് പ്രവർത്തിച്ചുവെന്ന് മഹല്ല് കമ്മിറ്റി ആരോപിച്ചു. വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് മതപണ്ഡിതന്മാരെയും പ്രഭാഷകരെയും നേതാക്കളെയും വ്യക്തിപരമായി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതായും കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചേരിതിരിവ് ശക്തമാകുന്ന പശ്ചാത്തലത്തിൽ മഹല്ല് കമ്മിറ്റിയുടെ ഈ തുറന്നുപറച്ചിൽ വിഷയത്തിന് പുതിയ തലം നൽകിയിരിക്കുകയാണ്.


