തൃശൂര്‍: തിരുവോണ ദിവസമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. പുലര്‍ച്ചെ നാലരയ്ക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിച്ചു. തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും.

രണ്ടു മണി മുതല്‍ ബുഫേ തുടങ്ങും. കാളന്‍, ഓലന്‍, എരിശ്ശേരി, അവിയല്‍, പഴം പ്രഥമന്‍, മോര്, കായവറവ് ,പപ്പടം, അച്ചാര്‍, ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.

ഇന്ന് രാവിലെ കാഴ്ച ശിവേലിക്ക് ഗജവീരന്‍ ബല്‍റാം, ബാലകൃഷ്ണന്‍, ജൂനിയര്‍ വിഷ്ണു ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്രസെന്‍, വിനായകന്‍, ചെന്താമരാക്ഷന്‍ രാത്രി ശീവേലിക്ക് രാജശേഖരന്‍, ഗോപാലകൃഷ്ണന്‍, ശങ്കരനാരായണന്‍ എന്നീ ദേവസ്വം കൊമ്പന്‍മാര്‍ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും സംഘവും ഉച്ചകഴിഞ്ഞുള്ള ശിവേലിക്ക് ഗുരുവായൂര്‍ ശശിമാരാരും സംഘവും മേളമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *