തിരുവനന്തപുരം: വാഹനരൂപമാറ്റത്തില്‍ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്. മോഡിഫിക്കേഷന്‍ പരിശോധിച്ച് പിഴയീടക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. വാഹന മോഡിഫിക്കേഷനെതിരെ മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസും കര്‍ശന നടപടിയെടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെയാണ് ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയത്. വാഹനത്തില്‍ എത്ര മോഡിഫിക്കേഷന്‍ നല്‍കിയിട്ടുണ്ടോ അത്രയും തവണ പിഴയിടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല മോഡിഫിക്കേഷന്‍ മാറ്റി യഥാര്‍ഥ രീതിയിലേക്ക് മാറ്റി എന്നുറപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എത്ര വാഹനങ്ങള്‍ പരിശോധിച്ചു, എത്ര തുക ഈടാക്കിയെന്നത് അടുത്ത മൂന്നാം തീയതിക്കുള്ളില്‍ എല്ലാ ആര്‍ടിഒമാരും റിപ്പോര്‍ട്ട് നല്‍കണമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു.

വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ ആള്‍ട്ടറേഷനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ പിഴ ചുമത്തണം. അനധികൃത ആള്‍ട്ടറേഷന്‍ നീക്കം ചെയ്യുന്നതിനും അതിനുശേഷം വാഹനപരിശോധനയ്ക്ക് ഹാജരാക്കുന്നതിനും വാഹന ഉടമയ്ക്ക് നിര്‍ദേശം നല്‍കണമെന്നും പറയുന്നു.

ഒരു വാഹനത്തില്‍ നടത്തുന്ന അനധികൃത രൂപമാറ്റം ഓരോന്നിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു, അടൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയ ജീപ്പില്‍ 6 മോഡിഫിക്കേഷന്‍ ഉണ്ടായിട്ടും ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

വിവിധ നിറത്തിലുള്ള എല്‍ഇഡി ഉള്‍പ്പെടെ തീവ്രപ്രകാശമുള്ള ലൈറ്റുകള്‍, റെഡ്ബ്ലൂ സ്‌ട്രോബ് ലൈറ്റുകള്‍, അനധികൃത സൈറണ്‍, വീല്‍ സ്‌പേസറുകള്‍ തുടങ്ങിയ നിയമലംഘനങ്ങളില്‍ നടപടി വേണം. എതിര്‍ദിശയില്‍നിന്നു തീവ്രപ്രകാശം അടിച്ചാല്‍ ഡ്രൈവര്‍മാരുടെ കാഴ്ചതെറ്റി വാഹനം അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. വാഹനത്തിന്റെ ബോഡിക്കു പുറത്തേക്കു ചക്രം തള്ളിനില്‍ക്കുന്ന തരത്തില്‍ വീല്‍ സ്‌പേസറുകളും വീതിയേറിയ ടയറുകളും ഉപയോഗിച്ചാല്‍ വഴിയാത്രക്കാരുടെ മേല്‍ ചെളിയും വെള്ളവും തെറിക്കും. കാല്‍നടക്കാര്‍ക്കും സൈക്കിള്‍, ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഇത് അപകടമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *