സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത്. കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു.
ഇതു പരിഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പകരം, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആണ് ഇന്നലെ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്നലെ തന്നെ ബിൽ പാസ്സാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സാധിച്ചില്ല. ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ വെറും ആറു മിനിറ്റു കൊണ്ട് പൂർത്തിയാക്കിയാണ് സഭ പാസ്സാക്കിയത്.
2024 ജൂൺ 24ന് സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചത്

