കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഡ്രൈവർ ജെയിംസിന്റെ പേരിൽ ഓൺലൈനിൽ പണം തട്ടിയെന്ന് പരാതി. പറവൂർ നഗരസഭയിൽ താത്കാലിക ജീവനക്കാരൻ സുരാഗിന് 10,000 രൂപ നഷ്ടമായി. ജെയിംസിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ സുരാഗും ജെയിംസും പോലീസിൽ പരാതി നൽകി.
ജെയിംസിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ജെയിംസിന്റെതന്നെ സുഹൃത്തായ സുരാഗിനോട് മെസ്സൻജർ വഴി പണമാവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 20,000 രൂപയാണ് തട്ടിപ്പ് നടത്തിയയാൾ ചോദിച്ചത്. എന്നാൽ 10,000 രൂപയേ തന്റെ കൈയിലുള്ളു എന്ന് സുരാഗ് പറഞ്ഞു. തുടർന്ന് 10,000 രൂപ അയച്ചുനൽകുകയായിരുന്നു.
പിന്നാലെ ജെയിംസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇ.എം.ഐ. അടക്കാൻ വെച്ചിരുന്ന പണമാണ് അയച്ചുകൊടുത്തതെന്ന് സുരാഗ് പറഞ്ഞു. സംഭവത്തിൽ ജെയിംസ് റൂറൽ എസ്.പി.ക്കും സുരാഗ് നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.