തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് വച്ചുനീട്ടിയ ‘മോഡിഫിക്കേഷൻ’ വാഗ്ദാനത്തിന് കേന്ദ്രം പൂട്ടിട്ടത്തോടെ, കൈമലർത്തി ഗതാഗത മന്ത്രി സിപി ജോൺ. വാഹന മോഡിഫിക്കേഷനിൽ ഇളവുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് നിയമപരമായ ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് സർക്കാരിന് പോകാനാകില്ലെന്ന നിലപാടുമായി ഗതാഗത മന്ത്രി രംഗത്തെത്തിയത്. നിയമപരമായി സംസ്ഥാനത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അത് മാത്രമേ ചെയ്യാനാകൂയെന്നും ഒരു സർക്കാരിന് നിയമവിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് ഗതാഗത മന്ത്രി ഉത്തരം നൽകി.
യുഡിഎഫിന്റെ പ്രകടനപത്രികയിലെ ഏറ്റവും ട്രെൻഡിംഗായ വാഗ്ദാനങ്ങളിലൊന്നായിരുന്നു വാഹന പ്രേമികളായ യുവാക്കളെയും ‘ജെൻ സി’തലമുറയെയും ലക്ഷ്യമിട്ടുള്ള മോഡിഫിക്കേഷൻ നയംമാറ്റം. സ്വന്തം വാഹനം നെഞ്ചിലേറ്റി നടക്കുന്ന ചെറുപ്പക്കാർക്ക് സുരക്ഷിതമായ മോഡിഫിക്കേഷൻ വരുത്താൻ അനുമതി നൽകുമെന്ന ഉറപ്പ് തെരഞ്ഞെടുപ്പിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഭരണത്തിലേറിയ ശേഷവും ആ പ്രതീക്ഷ കൈവിടാതെ സൂക്ഷിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ മുൻകൈ എടുത്തിരുന്നു. അപകടകരമായ മാറ്റങ്ങൾ ഒഴിവാക്കി ചില നിസ്സാര ഇളവുകൾ അനുവദിക്കുകയും, കൂടുതൽ പഠനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തതോടെ തങ്ങളുടെ ‘മോഡിഫിക്കേഷൻ സ്വപ്നങ്ങൾ’ പൂവണിയുകയാണെന്ന് യുവാക്കൾ വിശ്വസിച്ചു.

