2025-ലെ വാർഷിക സംസ്ഥാന നിയമ അവലോകന റിപ്പോർട്ടിലാണ് കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.രാജ്യത്തെ നിയമസഭകളുടെ പ്രവർത്തനത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെ, നിയമ നിർമാണത്തിലും സൂക്ഷ്മപരിശോധനയിലും കേരള നിയമസഭ ഇന്ത്യയ്ക്ക് തന്നെ മാതൃകയെന്ന് റിപ്പോർട്ട്.

പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് (PRS Legislative Research) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2025-ലെ വാർഷിക സംസ്ഥാന നിയമ അവലോകന റിപ്പോർട്ടിലാണ് കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.രാജ്യത്തെ സംസ്ഥാന നിയമസഭകൾ 2025-ൽ ശരാശരി 24 ദിവസം മാത്രമാണ് സമ്മേളിച്ചതെന്ന് റിപ്പോർറ്റിൽ പറയുന്നു. എന്നാൽ കേരള നിയമസഭ 38 ദിവസമാണ് സഭ ചേർന്നത്.
2021 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിച്ചാലും ശരാശരി 41 ദിവസങ്ങളുമായി കേരളമാണ് രാജ്യത്ത് ഏറ്റവും മുന്നിൽ. ഒഡീഷ (39 ദിവസം), കർണാടക (37 ദിവസം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.ഭൂരിഭാഗം സംസ്ഥാനങ്ങളും രണ്ട് നിയമസഭാ സമ്മേളനങ്ങൾക്കിടയിൽ ആറുമാസത്തിൽ കൂടുതൽ ഇടവേള പാടില്ലെന്ന ഭരണഘടനാപരമായ വ്യവസ്ഥ പാലിക്കാൻ മാത്രം ചുരുങ്ങിയ ദിവസങ്ങളാണ് സഭ ചേർന്നത്. എന്നാൽ കേരളം കൂടുതൽ സമ്മേളന ദിനങ്ങൾ അനുവദിച്ച് ജനകീയ വിഷയങ്ങളും നിയമനിർമാണവും വിശദമായി ചർച്ച ചെയ്യാൻ സമയം മാറ്റിവെച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ്യത്താകെ അവതരിപ്പിക്കപ്പെട്ട ബില്ലുകളിൽ വെറും 5% മാത്രമാണ് സബ്ജക്ട് കമ്മിറ്റികൾക്ക് വിട്ടത്. എന്നാൽ കേരളം ഈ പ്രവണതയ്ക്ക് വിപരീതമായി 25 ബില്ലുകളാണ് വിശദമായ പരിശോധനയ്ക്കായി സബ്ജക്ട് കമ്മിറ്റികൾക്ക് കൈമാറിയത്.സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമ്മേളന ദിനങ്ങളുടെ എണ്ണത്തിലും നിയമനിർമാണത്തിലും സഭാ ചർച്ചകളുടെ നിലവാരത്തിലും കേരളം മുന്നിലാണ്. എന്നാൽ പ്രതിവർഷം 50 മുതൽ 60 വരെ സമ്മേളന ദിനങ്ങൾ ഉണ്ടാകണമെന്നാണ് ലക്ഷ്യം.
സമ്മേളനത്തിന്റെ തുടക്കത്തിൽ അത്രയും ദിനങ്ങൾ നിശ്ചയിക്കാറുണ്ടെങ്കിലും പിന്നീട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ അവ കുറയ്ക്കുന്ന സാഹചര്യമുണ്ട്” മുൻ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.ജനങ്ങളുടെ അഭിപ്രായമാണ് നിയമസഭയിൽ പ്രതിഫലിക്കേണ്ടതെന്നും, നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ ഓഫീസിൽ രാഷ്ട്രീയ കാരണങ്ങളാൽ വൈകുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് അനുകൂലമല്ലെന്നും ഷംസീർ ചൂണ്ടിക്കാട്ടി.
അതേ സമയം, നിയമസഭകളുടെ സമ്മേളന ദിനങ്ങൾ രാജ്യത്തുടനീളം കുറഞ്ഞുവരികയാണെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയും വ്യക്തമാക്കി.

