കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ 3 പേർ മരിച്ചു. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. അമിതവേഗതയിലായിരുന്ന ടിപ്പര്‍ ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയാണ് ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്.

എട്ടു പേരാണ് അപകടസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും മണ്ണുമടക്കം ഇവരുടെ മേല്‍ പതിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ ഒരു മതിലും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്. മണ്ണുമാറ്റി പുറത്തെടുത്ത അഞ്ച് പേരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. മണ്ണിനടിയില്‍പ്പെട്ട മുഴുവന്‍ പേരെയും പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

രണ്ട് റോഡുകള്‍ കൂടിയ കവലയിലാണ് സംഭവം. വളവു തിരിഞ്ഞ് എത്തിയ ടിപ്പർ എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. രാവിലെ 7 മണിയോടെയായിരുന്നു അപകടം.


