ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെ, എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപയെന്ന് വിവരാവകാശ രേഖ. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്.

ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് ഈ വിവരമുള്ളത്.കേരളം പാപ്പരായ സംസ്ഥാനമാണെന്നും പൂര്‍ണമായി തകര്‍ന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പ്രസ്താവന വിവാദമായിരുന്നു.

ആന്റണിയുടെ പരാമര്‍ശത്തിന് പിന്നാലെ തന്നെ ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കിവെച്ചാണ് ഇറങ്ങിയതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവില്‍ പണമുള്ളത് കൊണ്ടാണ് ഗ്യാരണ്ടികള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെയാണ് വിവരാവകാശ രേഖ കൂടി പുറത്തുവന്നത്.ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *