കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്യുക്കാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചു എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. ഇതിനേക്കാള്‍ വലിയ കള്ളം ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി ഡീല്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളിയ എംവി ഗോവിന്ദന്‍ നുണ പറയുന്നതിനുള്ള നോബേല്‍ സമ്മാനം സതീശന് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം.

പാലക്കാട് സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് സതീശന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. പാലക്കാട് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി യുഡിഎഫ് വോട്ടുകള്‍ വിഭജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂര്‍വം നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് സിപിഎമ്മിന്റേതെന്നും വിഡി സതീശന്‍ പറഞ്ഞു.

സിപിഎമ്മും ബിജെപിയുമായുള്ള സീറ്റ് ധാരണയുടെ ഉദാഹരണമായി കൊച്ചില്‍ ട്വന്റി 20 മത്സരിക്കുന്ന സീറ്റുകള്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ട്വന്റി 20 യെ എവിടെയൊക്കെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്‍ഡിഎയിലെ ദുര്‍ബലരായ സ്ഥാനാര്‍ഥികള്‍ക്ക് പലയിടത്തും സീറ്റ് നല്‍കി. ഇതെല്ലാം ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി അല്ലാതെ രാജ്യത്ത് മറ്റൊരാളും ഇത് പറയില്ല. തകര്‍ന്നു വീഴാത്ത പാലത്തിന്റെ പേരില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജയിലാക്കാന്‍ എല്‍ഡിഎഫ് നോക്കി. എന്നാല്‍, ദേശീയപാത നൂറോളം സ്ഥലത്ത് തകര്‍ന്നു വീണിട്ടും കേന്ദ്രത്തിനെതിരെ സര്‍ക്കാരിനു പരാതിയില്ല. ദേശീയപാത പൊളിഞ്ഞതിനു പിന്നാലെ കേന്ദ്രമന്ത്രിയെ കാണാന്‍ പോയത് സമ്മാനവുമായാണ്. മോദിയും അമിത്ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെ മുഖ്യമന്ത്രി ഒപ്പിടും.കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടിയെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് രാഷ്ട്രീയം അറിയാത്തതിനാലാണ്. നൂലില്‍കെട്ടി ഇറക്കിയ ആളാണ് രാജീവ്. കോണ്‍ഗ്രസുകാര്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരെ പഠിപ്പിക്കാന്‍ കച്ചവടക്കാരനായ രാജീവ് വരേണ്ടെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *