ത്യാഗസ്മരണയിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുകയാണ്. ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ അറിയപ്പെടുന്ന ബലി പെരുന്നാൾ, പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഇലിനെ അല്ലാഹുവിന്റെ കൽപന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ്.

ആത്മസമർപ്പണത്തിൻ്റെ ആഘോഷമാണ് ബലി പെരുന്നാൾ. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമായി ഇസ്ലാംമത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്. ഇസ്ലാംമത വിശ്വാസപ്രകാരമുള്ള ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമാണ് ബലി പെരുന്നാളായി ആചരിക്കുന്നത്.

ഇസ്‌ലാമിലെ നിർബന്ധ കർമമാണ് ഹജ്ജ്. പക്ഷേ, സാമ്പത്തിക കഴിവും ആരോഗ്യവുമുള്ളവർ നിർവഹിച്ചാൽ മതിയാകും. ഹജ്ജിലെ ഓരോ കർമവും ഇബ്റാഹീം, പത്നി ഹാജറ, പുത്രൻ ഇസ്മാഈൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.
സഫ, മർവ കുന്നുകൾക്കിടയിലെ നടത്തം (സഅ്‌യ്) ഒരു ഉദാഹരണം. ആരോരുമില്ലാതെ മരുപ്പറമ്പിൽ കുടിവെള്ളത്തിനായി തൊണ്ടപൊട്ടിക്കരഞ്ഞ കുഞ്ഞ് ഇസ്മായേലിന് വേണ്ടി ദാഹജലം അന്വേഷിച്ച് മാതാവ് ഹാജറ, സഫ, മർവ കുന്നുകൾക്കിടയിലൂടെ ഓടി നടന്നു. ഹാജറയുടെ ഈ ഓട്ടത്തെ പ്രതീകാത്മകമായി പിന്തുടരുകയാണ് ഹാജിമാർ സഅ്‌യിലൂടെ. ഒടുവിൽ ഇസ്മായേലിന്റെ കാലടിയിൽ വെള്ളം ഉറവപൊട്ടി.

ഈ വെള്ളം ഇന്നും ഒരത്ഭുതമായി ജലം പ്രവഹിപ്പിക്കുന്നു. ഹജ്ജിന് വരുന്നവർക്ക് കുടിക്കാനും എത്രവേണമെങ്കിലും കൊണ്ട്പോകാനും മാത്രമുള്ള മഹാപ്രവാഹമായി സംസം മാറി.