പോലീസ് സ്‌റ്റേഷനിൽ ദളിത് യുവതിയെ മണിക്കൂറുകളോളം അപമാനിച്ചെന്ന് ആരോപണം. ഇത് സംബന്ധിച്ച് പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചപ്പോൾ അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപണം. തിരുവനന്തപുരം സ്വദേശി ബിന്ദുവാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയത്. പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവതിയുടെ ആരോപണം.

ബിന്ദു വീട്ടുജോലി ചെയ്തിരുന്ന വീട്ടിലെ മാല മോഷണം പോയതുമായി ബന്ധപ്പെട്ടാണ് പോലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചത്. മണിക്കൂറുകളോളം പോലീസ് തന്നെ അപമാനിച്ചെന്ന് ബിന്ദു പറയുന്നു. ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പൊലീസ് മണിക്കൂറുകളോളം പീഡിപ്പിച്ചു. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ചെയ്തു. ഏറ്റവുമധികം പീഡിപ്പിച്ചത് പ്രസന്നൻ എന്ന ഉദ്യോഗസ്ഥൻ. വെള്ളം ചോദിച്ചപ്പോൾ ബാത്‌റൂമിൽ പോയി കുടിക്കാൻ ഈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി മുഴുവൻ ചോദ്യം ചെയ്തു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ നിറവും ജാതിയുമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നും ബിന്ദു പറഞ്ഞു.

ബിന്ദുവിനെ ചോദ്യം ചെയ്തിന് പിറ്റേദിവസം മാല തിരികെ കിട്ടിയെന്ന് വീട്ടുടമ തന്നെ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് സ്റ്റേഷനിൽ നിന്നും തന്നെ വിട്ടതെന്നും ബിന്ദു പറയുന്നു.

അതേസമയം ബിന്ദുവിനെ മോഷണക്കേസില്‍ കുടുക്കിയ പേരൂര്‍ക്കട എസ്ഐ പ്രസാദിന് സസ്പെൻഡ് ചെയ്തു. ജിഡി ചാര്‍ജുള്ള പൊലീസുകാരനെ സ്ഥലംമാറ്റും . ഗുരുതരവീഴ്ച സ്ഥിരീകരിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടും . പ്രാഥമികനടപടി പോലും പൂര്‍ത്തിയാക്കാതെയാണ് ബിന്ദുവിനെ പ്രതിയാക്കിയത്. അനാവശ്യമായി ബിന്ദുവിനെ ദേഹ പരിശോധനയും നടത്തി. മോഷണം നടന്നത് ഏപ്രില്‍ 18 നാണ്. പരാതി വന്നത് 23 നും. വൈകിവന്ന പരാതി ആയിട്ടും വീട് പരിശോധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *