മലയാളത്തിന് വലിയ ഞെട്ടലുണ്ടാക്കി 2023 ജൂണിൽ ആയിരുന്നു പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോ​ഗം. ആ ദുഃഖത്തിൽ നിന്നും കരകയറി ഭാര്യ രേണുവും രണ്ട് മക്കളും മുന്നോട്ട് പോകുകയാണ് ഇപ്പോൾ. ഇതിനിടയിൽ അഭിനയ രം​ഗത്ത് രേണു എത്തിയത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുമുണ്ട്. സുധിയുടെ ആദ്യ ഭാ​ര്യയിലെ മകൻ കിച്ചു എന്ന രാഹുലിനെ രേണു വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന തരത്തിൽ വരെ പ്രചാരം നടന്നു. എന്നാൽ അത് വാസ്തവ വിരുദ്ധമാണെന്നും രണ്ടാനമ്മയെ പോലെയല്ല തന്നെ രേണു നോക്കിയതെന്നും അടുത്തിടെ കിച്ചു തുറന്നു പറഞ്ഞിരുന്നു.

നിലവിൽ കൊല്ലത്ത് അനിമേഷൻ കോഴ്സ് പഠിക്കുകയാണ് കിച്ചു. അച്ഛമ്മയ്ക്ക് ഒപ്പമാണ് താമസം. അവധി ഉള്ളപ്പോൾ കോട്ടയത്തെ പുതിയ വീട്ടിലേക്ക് പോകുമെന്ന് പറയുകയാണ് കിച്ചു. അച്ഛനെ താൻ ഒരുപാട് മിസ് ചെയ്യുന്നുവെന്നും ആ വിയോ​ഗ വേദനയിൽ നിന്നും മുക്തി നേടാൻ കാരണം അച്ഛന്റെ കുടുംബവും സുഹൃത്തുക്കളുമാണെന്നും കിച്ചു പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു കിച്ചുവിന്റെ പ്രതികരണം.

“മറ്റാരെക്കാളും ഞാൻ അച്ഛനെ മിസ് ചെയ്യുന്നുണ്ട്. എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്തിരുന്നത് അച്ഛനോട് ആയിരുന്നു. കുഞ്ഞിലെ മുതലേ എനിക്ക് അച്ഛനെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം തന്നെയാണ് എന്റെ ഹീറോയും. പുതിയ വീട്ടിൽ(കോട്ടയം) നിന്ന ചില സമയങ്ങളിൽ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നുവെന്ന് തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ട്. അച്ഛന്റെ വിയോ​ഗത്തിൽ നിന്നും മുക്തി നേടാൻ സഹായിച്ചത് കൊല്ലത്തെ വീട്ടുകാരും സുഹൃത്തുക്കളുമാണ്. ഞാൻ ഇങ്ങനെ നിക്കുന്നതിന് കാരണവും അവരാണ്. എന്നെ മാറ്റിയെടുത്തു. ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലുമൊരു മൂലയ്ക്ക് ഞാനിരുന്നേനെ. ഇടയ്ക്ക് ഇടയ്ക്ക് രാത്രിയിൽ അച്ഛനെ ഓർത്ത് കരയാറുണ്ട്. എന്റെ ശരിക്കുമുള്ള അമ്മയെ ഞാൻ മിസ് ചെയ്യുന്നുണ്ട് ഇപ്പോൾ. പണ്ട് അങ്ങനെ ഇല്ലായിരുന്നു. ഓരോന്ന് കേട്ട് വരുമ്പോൾ മിസ് ചെയ്യുന്നു”, എന്ന് കിച്ചു പറയുന്നു.

രേണുവിന്റെ ആൽബങ്ങളേയും ഷോർട് ഫിലിമുകളേയും കുറിച്ചുള്ള ചോ​ദ്യത്തിന്, ‘രേണു അമ്മയുടെ വീഡിയോസ് ഒന്നും ഞാൻ കാണാറില്ല. എന്നാലും ജസ്റ്റ് സ്ക്രോൾ ചെയ്ത് പോകും. ഒരിക്കലൊരു ഷോർട് ഫിലിം കണ്ട് അമ്മയെ വിളിച്ചു. കഥ എന്താണെന്ന് ചോ​ദിച്ചു. മനസിലായില്ലെന്നും പറഞ്ഞു’, എന്നായിരുന്നു കിച്ചുവിന്റെ മറുപടി. രണ്ടാനമ്മയെ പോലെയല്ല രേണു അമ്മ തന്നെ നോക്കിയതെന്നും കിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed