കോട്ടയം: പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ അതീവ ദുഷ്കരം. മീനച്ചിലാറ്റിലിൽ യുവാക്കളെ കാണാതായ ഭാഗത്തിനു സമീപം വൻ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടക്കം വന്നടിഞ്ഞതോടെയാണ് മാലിന്യക്കൂമ്പാരമായി മീനച്ചിലാർ മാറിയത്. ഇതോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമായത്.

രാവിലെ ആറുമണിയോടെ തന്നെ ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മ കൂട്ടം ടീം എമർജൻസി പ്രവർത്തകരാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ അവസാനിപ്പിച്ച ഭാഗത്തുനിന്നും ആരംഭിച്ച തെരച്ചിൽ വിലങ്ങുപാറ കൂറ്റനാൽ കടവ് വരെയെത്തി. കളരിയമ്മാക്കൽ കടവിൽ ചെക്ക് ഡാം ഉള്ളതിനാൽ ഇതിനപ്പുറം പോയിട്ടില്ലെന്നാണ് വിലയിരുത്തൽ.

കാണാതായ യുവാക്കളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. അഴുതയിൽ നിന്നുള്ള പഞ്ചായത്ത് അംഗവും സ്ഥലത്തുണ്ട്. വേനൽക്കാലം ആണെങ്കിലും ശക്തമായി പെയ്യുന്ന വേനൽ മഴയെ തുടർന്ന് ആറ്റിൽ ജലനിരപ്പ് ഉണ്ട്. ഭരണങ്ങാനം അസീസി ഭാഷാ പഠനകേന്ദ്രത്തിലെ ജർമൻ ഭാഷാ പഠിതാക്കളായ അമൽ കെ ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മീനച്ചിലാറ്റിൽ കാണാതായത്.

കുളിക്കാനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇവർ. പാലാ ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നു. മീനച്ചിലാറ്റിൽ വലിയ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്നു. ഇത് രക്ഷാ പ്രവർത്തനത്തെ അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്.

മീനച്ചിലാറിന്റെ അടിയിലേയ്ക്കു വരെ ഇത്തരത്തിൽ വലിയ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരമുണ്ട്. ഇത് മൂലം അടിത്തട്ട് കാണാനാവാത്ത സാഹചര്യവുമുണ്ട്. ഇതാണ് തിരച്ചിലിനെ ഏറെ ദുഷ്കരമാക്കിയിരിക്കുന്നത്.
