പ്രസാദമായി നല്‍കിയ ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച്‌ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പോലീസിന്റെ പിടിയില്‍. യുവാവ് ഫോണ്‍ റെക്കോര്‍ഡ് സഹിതം നല്‍കിയ പരാതിയിലാണ് നടപടി. ഏനാത്ത് കടമ്ബനാട് വടക്ക് പാലത്തുണ്ടില്‍ വീട്ടില്‍ ഷൈജുവാണ്‌ അറസ്റ്റിലായത്.

ഗുരു മന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച്‌ പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച്‌ എസ്‌എൻഡിപി യോഗം നെല്ലിമുകള്‍ ശാഖാ സെക്രട്ടറിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 17നായിരുന്നു പ്രതിഷ്ഠാ വാർഷികം നടന്നത്. അന്ന് പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് പറഞ്ഞ് ഇയാള്‍, ശാഖാ സെക്രട്ടറി കടമ്ബനാട് വടക്ക് നെല്ലിമുകള്‍ അരുണ്‍ നിവാസില്‍ അരുണ്‍ സുദർശനനെയാണ് രാത്രി 9.30 ന് ഫോണിലൂടെ അസഭ്യം വിളിച്ചത്. തുടർന്ന് വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ കാള്‍ അരുണ്‍ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന് അയച്ചുകൊടുത്തിരുന്നു.

വീട്ടിലെത്തി അമ്മയോടും ഭാര്യയോടുമാണ് അരുണിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ഗുരുമന്ദിരത്തിലെ പൂജാരിയെ മാറ്റാൻ ഷൈജു മുമ്ബ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടാവാത്തതില്‍ വിരോധമുണ്ടായിരുന്നതായി മൊഴിയിലുണ്ട്. 21 നാണ് അരുണ്‍ പോലീസില്‍ മൊഴിനല്‍കിയത്, സി പി ഓ ഷാനു മൊഴി രേഖപ്പെടുത്തി, തുടർന്ന് എസ് ഐ ആർ ശ്രീകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടി, സ്റ്റേഷനിലെത്തിച്ചു. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം രാത്രി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *