കോഴിക്കോട്: ഷാർജ -കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലുണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. പണം നൽകി വാങ്ങിയ ഭക്ഷണത്തിന്റെ മോശം സ്ഥിതി വ്യക്തമാക്കി വീഡിയോ സഹിതം അഷ്റഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
15 ദിർഹം നൽകി വാങ്ങിയ ബിരിയാണിയിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. രാജ്യത്ത് നിരോധിച്ച പ്ലാസ്റ്റിക് ബോക്സിലാണ് എയർ ഇന്ത്യ എക്സ്പ്രെസിൽ ഭക്ഷണം നൽകിയതെന്നും വീഡിയോയിൽ ആരോപിക്കുന്നു. ഇത് ന്യായമോ, അന്യായമോയെന്നും അദ്ദേഹം കുറിപ്പിൽ ചോദിച്ചു.
‘കഴിഞ്ഞ ദിവസം ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ നിർത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നൽകിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. എന്നാൽ, ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓർഡർ നൽകി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിർഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാൽ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്. സഹോദരങ്ങളേ…കണ്ട് നോക്കി നിങ്ങൾ പറയൂ…ഇത് ന്യായമോ…? അന്യായമോ…?’, എന്നിങ്ങനെയായിരുന്നു കുറിപ്പ്.