ഉത്തർപ്രദേശിലെ പ്രായാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയിലെ അനുഭവം പങ്കുവച്ച്‌ ഫുട്ബോള്‍ താരം സി.കെ വിനീത്. തന്റെ അനുഭവത്തില്‍ കുംഭമേള വലിയൊരു സംഭവമല്ലെന്നും അതൊരു ആള്‍ക്കൂട്ടം മാത്രമാണെന്നും താരം പറഞ്ഞു.

എന്നാല്‍ വിശ്വസിക്കുന്ന ഒരാളാണെങ്കില്‍ അവിടെ ചെയ്യാൻ എന്തെങ്കിലും കാണുമെന്നും താരം പറഞ്ഞു. താൻ കുംഭമേളയില്‍ കുളിച്ചില്ല, കാരണം അത്രയും വൃത്തിക്കെട്ട വെള്ളമാണുള്ളത്.ചൊറി വരുത്താൻ താത്പര്യമില്ലെന്നും സി കെ വിനീത് പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസ്ത്രം ധരിക്കാതെ വന്ന നാഗസന്യാസിമാരോ കുളിക്കാൻ വന്നവരോ തന്നെ യാതൊരു രീതിയിലും ആകർഷിച്ചില്ലെന്നാണ് താരം പറയുന്നത്. അവിടെ ജീവിക്കാൻ കഷ്ടപ്പെടുന്നവരാണ് തന്നെ കൂടുതല്‍ ആകർഷിച്ചതെന്നും താരം പറയുന്നു. കുംഭമേളയെ കുറിച്ച്‌ പറയുകയാണെങ്കില്‍ അതാകും പെട്ടെന്ന് മനസ്സിലേക്ക് ഓടിവരുന്നതെന്നും സികെ വിനീത് പറയുന്നു.

മരത്തിന്റെ ചുവട്ടിലും ടെന്റിനടിയിലുമെല്ലാമായി ആയിരങ്ങളാണ് താമസിക്കുന്നത്. എന്നാല്‍ അപ്പോഴും അവർ നരേന്ദ്രമോദി കീ ജയ്, യോഗി കീ ജയ് എന്നാണ് പറയുന്നതെന്ന് താരം പറഞ്ഞു. അവിടെ കിടക്കാനും താമസിക്കാനും ഭക്ഷണത്തിനും സൗകര്യം ഒരുക്കിയെന്നാണ് അവരുടെ പി.ആർ വർക്കില്‍ പറയുന്നത്. പക്ഷേ അവിടെ പോയി കാണുന്നത് നേരെ തിരിച്ചുള്ളതാണ്. ഇതൊക്കെ കാണുമ്ബോള്‍ ചിത്രം പകർത്താൻ തോന്നുമെന്നും കാരണം അതാണ് അവരുടെ ജീവിതമെന്നാണ് വിനീത് പറയുന്നത്.

അതേസമയം കുംഭമേളിയിലുണ്ടായ അപകടത്തെ കുറിച്ച്‌ താരം മുൻപ് പറഞ്ഞിരുന്നു. വിഐപി കള്‍ച്ചർ കാരണം ഉണ്ടായ ദുരന്തമെന്നാണ് താരം പറഞ്ഞത്. ആളുകള്‍ കൂടുതല്‍ എത്തിയപ്പോള്‍ പോലീസിനു നിയന്ത്രിക്കാനായില്ലെന്നാണ് വിനീത് പറയുന്നത്. അനുഗ്രഹം വാങ്ങാൻ എത്തിയവർക്ക് ഇങ്ങനെ സംഭവിക്കുന്നത് വലിയ വേദന ഉണ്ടാക്കുന്നുവെന്നു വിനീത് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *