ഗുജറാത്തിനെതിരായ മത്സരത്തിലെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരള ക്രിക്കറ്റ് ടീം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തി. ഇതിൽ നിർണായകമായത് 48 പന്തിൽ 10 റൺസുമായി ക്രീസിൽ നിൽക്കുകയായിരുന്ന നാഗ്വസ്വല്ലെയുടെ വിക്കറ്റായിരുന്നു. ആ വിക്കറ്റ് കേരളം നേടുന്നതിൽ സൽമാൻ നിസാറിന്റെ ഹെൽമറ്റിന് വലിയ പങ്കുണ്ടായിരുന്നു.
അദിത്യ സർവാതെ എറിഞ്ഞ 175-ാം ഓവറിലെ നാലാം പന്ത് നാഗ്വസ്വല്ല അടിച്ചത് സൽമാന്റെ ഹെൽമറ്റിൽ ഇടിച്ചാണ് സച്ചിൻ ബേബിയുടെ കൈയിലൊതുങ്ങിത്. പിന്നാലെ, സൽമാൻ നിസാറിന് വലിയ കൈയ്യടിയാണ് സാമൂഹികമാധ്യമങ്ങളിലടക്കം ലഭിച്ചത്. സൽമാന്റെ പ്രയത്നത്തെ ആവോളം പ്രകീർത്തിച്ച് ക്രിക്കറ്റ് പ്രേമികൾ രംഗത്തെത്തി.

സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ പന്ത് തട്ടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഈ വീഡിയോ ഏറ്റെടുത്ത് ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്. വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് കേരളാ പോലീസ് ഓർമിപ്പിക്കുന്നത്. വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കേരളാ പോലീസ്, ഹെൽമറ്റ് കളിയും ജീവനും സേവ് ചെയ്യുമെന്ന് ക്യാപ്ഷനായി കുറിച്ചു. ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധമാണെന്നും കേരളാ പോലീസ് പറയുന്നു.
