IHRD ഡയറക്ടറായി നിയമിക്കാനുള്ള യോഗ്യത മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മകൻ വി.എ അരുൺ കുമാറിനില്ലെന്ന് AICTE. ഇക്കാര്യം വ്യക്തമാക്കി AICTE ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ യോഗ്യതകളിൽ ഇളവ് വരുത്തിയതായി ആക്ഷേപം ഉയർന്നിരുന്നു.

അരുൺകുമാറിന് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയിലെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. AICTEയുടെ വ്യവസ്ഥ പ്രകാരം എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും 15 വർഷത്തെ അധ്യാപന പരിചയവും പിഎച്ച്ഡി ഗൈഡ്‌ഷിപ്പും രണ്ട് പേരെ ഗൈഡ് ചെയ്ത പരിചയവുമുള്ളവർക്ക് മാത്രമാണ് IHRDയുടെ ഡയറക്ടറാകാൻ സാധിക്കുകയുള്ളൂ. എന്നാൽ സർക്കാർ ഇത് ഭേദഗതി ചെയ്യുകയായിരുന്നു.

അരുൺ കുമാറിനെകൂടാതെ മറ്റ് അഞ്ച് പേരാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. അരുൺകുമാറിനെ കൂടാതെ ബാക്കിയെല്ലാവരും IHRDയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളേജുകളിൽ പ്രിൻസിപ്പൽമാരായും സീനിയർ പ്രൊഫസർമാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ അരുൺ കുമാറിന് ഇത്തരത്തിലുള്ള യോഗ്യതയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
