പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജും പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിക്കൊപ്പം വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ് എഫ്.ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മിലെത്തിയത്. വധശ്രമ കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു.

കേസിലെ നാലാം പ്രതി സുധീഷ് ഒളിവിൽ എന്നാണ് പൊലീസ് പറയുന്നത്. 2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഒളിവിലുള്ള പ്രതി സുധീഷിനെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ശരണ്‍ ചന്ദ്രൻ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചശേഷമാണ് സുധീഷിനെയും സ്വീകരിക്കുന്നത്. സിപിഎമ്മിലേക്ക് സ്വീകരിച്ചരവരിൽ ഒരാള്‍ കഞ്ചാവുമായി പിടിയിലായ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ പുതിയ വിവാദം.

കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനെ മന്ത്രി വീണ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചതിന്‍റെ വിവാദം തീരും മുൻപ് കഞ്ചാവ് കേസ് കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കിയതിനിടെയാണിപ്പോള്‍ വീണ്ടും വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയെ കൂടി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചുവെന്ന വിവരവും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *