ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ജനങ്ങളെ മനസിലാക്കുന്നതിൽ വന്ന വീഴ്ചയാണെന്ന് തുറന്ന് സമ്മതിച്ച് സി.പി.എം. പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മുൻഗണന നിശ്ചയിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ നല്ല പരാജയമാണ് ഉണ്ടായത്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫുമാണ് ഏറ്റുമുട്ടിയത്. എന്നാൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്‌തുവെന്നും ജമാ അത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ വോട്ടുകൾ യു.ഡി.എഫിന് കിട്ടിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഈഴവ, ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് നഷ്‌ടമായി. തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് രൂപീകരിച്ചതോടെ എസ്.എൻ.ഡി.പിയിലേക്ക് ബി.ജെ.പി കടന്നുകയറി. ഒരു സീറ്റ് ബി.ജെ.പി നേടിയതാണ് ഏറ്റവും അപകടകരം. ക്രൈസ്ത‌വരിൽ ഒരു വിഭാഗം ബി.ജെ.പിക്ക് അനുകൂലമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ കോൺഗ്രസിന്റെ വോട്ടുചോർച്ച ക്രൈസ്തവർക്കിടയിലാണുണ്ടായതെന്നും എം.വി ഗോവിന്ദൻ വിശദീകരിച്ചു.

പിണറായിയെയും കുടുംബത്തെയും മാധ്യമങ്ങൾ കടന്നാക്രമിച്ചുവെന്നും ഇത് ജനങ്ങളിൽ സ്വാധീനമുണ്ടാക്കിയെന്നും തോൽവിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രനേതാക്കൾ ഉൾപ്പടെ പങ്കെടുക്കുന്ന നാല് മേഖലായോഗങ്ങൾ നടത്തുമെന്നും ഏതു വിശ്വാസിക്കും പാർട്ടിയിലേക്ക് കടന്നുവരാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *