അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ ഐപിഎൽ കലാശപ്പോരിൽ ഗുജറാത്തിനെ തകർത്ത് അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ്.

തുടർച്ചയായ രണ്ടാം കിരീടം സ്വപ്നം കണ്ടിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസിനെ അവരുടെ ഹോംഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അഞ്ച് വിക്കറ്റിന് തകർത്താണ് തലയും കൂട്ടരും തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്.
‘മഴ കളിച്ചതിനാൽ’ 15 ഓവറാക്കി ചുരുക്കിയ കലാശപ്പോരിൽ ജയിക്കാന്‍ 171 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ അവസാന പന്തിലാണ് ജയം കണ്ടത്. ആറു പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്.

മികച്ച തുടക്കമായിരുന്നു ചെന്നൈയ്ക്കു ലഭിച്ചത്. റണ്‍സ് റേറ്റ് താഴാതെ ശ്രദ്ധാപൂര്‍വമായിരുന്നു ഓപ്പണര്‍മാരായ ഗെയ്ക്ക്വാദും ഡെവൻ കോൺവേയും സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. സിംഗിളുകളിലൂടേയും ഡബിളുകളിലൂടെയും ഇരുവരും സ്കോര്‍ ഉയര്‍ത്തി. 6 ഓവറിൽ സ്കോര്‍ 74 ല്‍ നില്‍ക്കെ തൊട്ടടുത്ത ഓവറിൽ സ്പിന്നർ നൂർ അഹമ്മദ് ഇരട്ട വിക്കറ്റുമായി പ്രതിസന്ധി സൃഷ്ടിച്ചു.
16 പന്തില്‍ 26 നേടിയ റുതുരാജിനെ റാഷിദ് ഖാന്റെയും 25 ബോളില്‍ 47 നേടിയ കോണ്‍വേയെ മോഹിത് ശർമ്മയുടെ കൈകളില്‍ എത്തിച്ചു. പിന്നീട് എത്തിയ അജിങ്ക്യ രഹാനയും റായിഡും കൂറ്റന്‍ അടികളുമായി ഗുജറാത്തിന്റെ ചങ്കിടിപ്പ് കൂട്ടിയെങ്കിലും ആയുസുണ്ടായിരുന്നില്ല.

നേരിട്ട ആദ്യ പന്തിൽ തന്നെ എസ് ധോണി ഗോൾഡൻ ഡക്കായി പുറത്തായതോടെ ചെന്നൈ ആരാധകർ പോലും ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ചിരുന്നു. എന്നാൽ അവസാന നിമിഷം കളി മാറി ചെന്നൈയ്ക്ക് 2 ബോളിൽ ജയിക്കാൻ 10 റൺസ്. പന്തെറിയുന്നത് മിന്നും ഫോമിലുള്ള മോഹിത് ശർമ്മ. ബാറ്റ് ചെയ്യുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ എക്കാലത്തെയും മികച്ച പോരാളികളിൽ ഒരാളായ രവീന്ദ്ര ജഡേജ.
അഞ്ചാം പന്ത് ലോഗ് ഓഫിലേക്ക് സിക്സർ, അവസാന പന്തിൽ ജയിക്കാൻ 4 റൺസ് വേണ്ടിയിരിക്കെ ജഡ്ഡുവിന്റെ കിടിലൻ ഫോറിൽ ചെന്നൈയ്ക്ക് ആവേശജയം.
updating…
