കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം.വി.ജയരാജൻ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം എം.വി.ജയരാജൻ ഒഴിഞ്ഞേക്കുമെന്നാണു സൂചന. പകരം ചുമതല ആർക്കു നൽകുമെന്നതിൽ ധാരണയായില്ല.

വടകര മണ്ഡലത്തിൽ കെ.കെ.ശൈലജ എംഎൽഎയും കാസർകോട്ട് എം.വി.ബാലകൃഷ്ണനും സ്ഥാനാർഥിയാകും. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലേക്കു സിറ്റിങ് എംഎൽഎയും നടനുമായ എം. മുകേഷിന്റെ പേര് നിർദേശിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പത്തനംതിട്ടയിൽ മുൻമന്ത്രി ടി.എം.തോമസ് ഐസക്കിനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പിന്തുണ. ഐസക്കിന്റെ പേരു മാത്രമാണു സെക്രട്ടേറിയറ്റിൽ ഉയർന്നത്. ഞായറാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിക്കുശേഷം നിർദേശം സംസ്ഥാന കമ്മിറ്റിക്കു കൈമാറുമെന്നു നേതാക്കൾ അറിയിച്ചു.

ആലപ്പുഴയില്‍ സിറ്റിങ് എംപി എ.എം.ആരിഫ് തന്നെ മത്സരിക്കും. പാലക്കാട്ട് എ.വിജയരാഘവനും ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും മത്സരിക്കാനാണു സാധ്യത. കോഴിക്കോട്ട് മുതിര്‍ന്ന നേതാവ് എളമരം കരീമും മത്സരിക്കും. അന്തിമ തീരുമാനം 21നു നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകും. പൊളിറ്റ്ബ്യൂറോ അംഗീകാരത്തോടെ 27ന് പട്ടിക പ്രഖ്യാപിക്കും.

എറണാകുളത്തും ചാലക്കുടിയിലും മലപ്പുറത്തെ 2 മണ്ഡലങ്ങളിലും ഇനിയും വ്യക്തമായ ധാരണയില്ല. ജില്ലാ കമ്മിറ്റികളുടെ ശുപാർശയാകും നിർണായകം. എറണാകുളത്ത് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താൽപര്യം. എങ്കിലും മറ്റു ഘടകങ്ങൾ പരിഗണിച്ച് സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കുന്നതും പരിഗണനയിലാണ്. സി.രവീന്ദ്രനാഥ് പിൻമാറിയതോടെ ചാലക്കുടിയിലെ സ്ഥാനാർഥിയെ നിർദേശിക്കാനുള്ള ചുമതല എറണാകുളം ജില്ലാ കമ്മിറ്റിയുടേതു കൂടിയായി. ചാലക്കുടിയിലെ 4 നിയമസഭാ മണ്ഡലങ്ങൾ എറണാകുളം ജില്ലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *