തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ കെപിസിസി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളും പ്രതികളാണ്.
മ്യൂസിയം പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.കണ്ടാലറിയുന്ന 500 പേർക്കെതിരെയും കേസുണ്ട്. പൊതുമുതൽ നശിപ്പിച്ച വകുപ്പും ചുമത്തിയിട്ടുണ്ട്.
പ്രതിഷേധ മാർച്ചിൻ്റെ ഉദ്ഘാടന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കുന്നതിനിടെ ബാരിക്കേഡ് തകർത്ത് പ്രവർത്തകർ അകത്തുകയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ തിരികെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.നിരവധി തവണ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റെ കെ സുധാകരൻ ഉൾപ്പെടെ നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേതുടർന്ന് സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.
സത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.