പാലക്കാട്: ബസ് ചാർജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടർ പാതി വഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. തൃശൂർ തിരുവല്വാമലയിലാണ് സംഭവം. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്.
രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റർ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു. അഞ്ച് രൂപ വേണമെന്ന് ആയിരുന്നു ബസ് കണ്ടക്ടറുടെ ആവശ്യം. വഴിയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്.
സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ വിദ്യാർഥിനിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ബസ്സിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണുയരുന്നത്.