പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധം. മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ടവരെ മോചിപ്പിച്ചു.വഞ്ചനാക്കേസിൽ പ്രതിയായ ആളുടെ ഭാര്യ, ഭാര്യയുടെ അമ്മ, കുഞ്ഞ് എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ മോചിപ്പിച്ചത്.
മലയാലപ്പുഴ മൂന്നാം വാർഡ് ലക്ഷംവീട് കോളനിക്കു സമീപം പ്രവർത്തിക്കുന്ന ‘വാസന്തിയമ്മ മഠ’ത്തിൽ നിന്നാണ് മൂവരെയും മോചിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി മൂന്നു പേരെയും വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. 10,000 രൂപ കിട്ടാനുണ്ടെന്നും അത് നൽകാതെ ഇവരെ മോചിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് പൂട്ടിയിട്ടത്.

ഇതിന് മുൻപും മന്ത്രവാദിനിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയതിന് ഇവരെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്ത്തിരുന്നു. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്.ഇതേ വീട്ടിലാണ് ഇപ്പോൾ രണ്ടു സ്ത്രീകളെയും കുഞ്ഞിനെയും പൂട്ടിയിട്ടതിന്റെ പേരിൽ നാട്ടുകാർ വീണ്ടും പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ ഇവർ ‘വാസന്തി അമ്മ മഠം’ അടിച്ചു തകർത്തു.
