ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തത്. ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ലെന്നും ശ്രീലേഖ പറ‍ഞ്ഞു.

2021ല്‍നിന്ന് 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത് എന്നാണ് കണക്ക്. കേരളത്തില്‍ അതിനു പ്രോത്സാഹനം നല്‍കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ കുറ്റം നടത്തുന്നതു കൊണ്ടു കുഴപ്പമില്ല എന്നുള്ള മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെയെന്നും ശ്രീലേഖ പറഞ്ഞു.

ദൈവവിശ്വാസമില്ലാത്ത ഒരു സര്‍ക്കാരും ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന ഒരു സര്‍ക്കാരാണുള്ളത്. അവര്‍ 100 ശതമാനവും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാറില്ല. പൊലീസ് ഓഫീസറായ തനിക്ക് ദുരനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തൻ്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു.

രാഷ്ട്രീയ സ്വാധീനം പൊലീസില്‍ ഇത്ര കഠിനമായിട്ട് നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതാകുന്നത്. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അടച്ചിട്ടപ്പോള്‍ അവര്‍ 112ല്‍ വിളിച്ചിട്ടും പൊലീസിൽ നിന്നും സഹായം ലഭിച്ചില്ല. കാരണം എതിര്‍ ഭാഗത്തു നില്‍ക്കുന്നത് മന്ത്രിയാണ് എന്നതുകൊണ്ടാണ്. ഇവിടെ രാഷ്ട്രീയത്തിനാണ് വില, അതില്‍ കവിഞ്ഞ ഒന്നുമില്ലെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *