സംവിധായകന്‍ രഞ്ജിത്ത്‌ യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലമാക്കാന്‍ പ്രത്യേകാന്വേഷണ സംഘം. ലൈംഗികാതിക്രമം നടന്നു എന്നു കരുതുന്ന കാരവാനില്‍ പൊലീസ് പരിശോധന നടത്തി. കാരവനുള്ളില്‍ സിസി ടിവി ഇല്ലാത്ത സാഹചര്യത്തില്‍ പുറത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളും ശേഖരിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷന്‍ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാന്‍ എന്നാണ് വിവരം. അതിനിടെ, രഞ്ജിത്ത് അറസ്റ്റിലാകുന്നതിനു മുമ്പ് സഞ്ചരിച്ചിരുന്ന വാഹന ഉടമയും ഒപ്പമുണ്ടായിരുന്ന നടന്‍ ബോബി കുര്യന്‍, ചിത്രത്തിലെ സഹസംവിധായകന്‍, രഞ്ജിത്തിന്റെ മറ്റൊരു സഹായി എന്നിവരെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും.

കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തില്‍ ഉദയംപേരൂര്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണച്ചുമതല. രണ്ട് വനിതാ എസ്‌ഐമാരും അന്വേഷണസംഘത്തിലുണ്ട്. കഴിഞ്ഞ ജനുവരി 30ന് ഷൂട്ടിങ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി. നടി കരഞ്ഞുകൊണ്ട് കാരവാനില്‍ നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുവന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിര്‍ണായകം.

എറണാകുളം സബ് ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും. ജാമ്യം അനുവദിക്കരുതെന്ന് വാദിക്കാനും കസ്റ്റഡിയില്‍ കിട്ടാനും ഷൂട്ടിങ് ലൊക്കേഷനില്‍ ഉള്ളവരുടെ മൊഴി സഹായകമാകും എന്നാണ് പൊലീസ് കരുതുന്നത്. ഒരു ദിവസം കസ്റ്റഡിയില്‍ വിട്ടാല്‍ പോലും തിങ്കളാഴ്ച വരെ രഞ്ജിത്ത് ജയിലില്‍ കഴിയേണ്ടി വരും.

അന്ന് ജാമ്യം ലഭിച്ചാല്‍ മാത്രമാണ് പുറത്തിറങ്ങാന്‍ കഴിയുക.ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മുമ്പും ഇത്തരത്തിലുള്ള രണ്ടു കേസുകള്‍ രഞ്ജിത്തിനെതിരെ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ ഇന്നലെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *