അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന ജി സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണിയെന്ന് പരാതി. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയാല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഡ്രൈവര്‍ പ്രദീപ്കുമാര്‍ പുന്നപ്ര പൊലീസില്‍ പരാതി നല്കി.
സിപിഎം പുന്നപ്ര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് പ്രദീപ് കുമാര്‍. ഏറെ നാളെയായി ജി സുധാകരന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച പ്രദീപ് കുമാര്‍ കഴിഞ്ഞ സമ്മേളനത്തിലാണ് ലോക്കല്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി സുധാകരന് സ്ഥാനാര്‍ഥിയായതോടെ പ്രദീപ് കുമാര്‍ സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് വധഭീഷണി ഉണ്ടായതെന്ന് പ്രദീപ് കുമാര്‍ പറയുന്നു.
മാര്‍ച്ച് 31ന് രാവിലെയാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ജി സുധാകരനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലും എന്നായിരുന്നു ഭീഷണി. നാലു തവണയായാണ് ഭീഷണി വന്നത്. ഇതുസംബന്ധിച്ച് പുന്നപ്ര പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ പുന്നപ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നേരത്തെ ജി സുധാകരനും ആരോപിച്ചിരുന്നു.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
സുധാകരനെ സുധാകരനാക്കിയത് സിപിഎമ്മാണ്. പൂര്‍ണതയോടെയല്ല ആരും പാര്ട്ടിയില്വരുന്നത്. അതെല്ലാം തിരുത്തി നല്ലതുപോലെ വളര്‍ത്തിയെടുക്കുന്നത് പാര്‍ട്ടിയാണ്. ഓരോ ഘട്ടത്തിലും ആര്‍ജിച്ച അറിവ് പാര്‍ട്ടിയിലൂടെ ലഭിച്ചതാണ്. ആ പാര്‍ട്ടിയെയാണ് സുധാകരന് തള്ളിക്കളഞ്ഞതെന്നും അമ്പലപ്പുഴയിലെ ജനങ്ങള്‍ സുധാകരനെതിരെ വിധിയെഴുതുമെന്നും പിണറായി വിജയന് പറഞ്ഞു.

