സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ സിനിമയിലെ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ വെച്ച് ജനുവരി 9 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാരവാനില്‍ വെച്ച് സംവിധായകന്‍ കയറിപ്പിടിച്ചെന്നും, മോശമായി പെരുമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയെന്നും നടി പറയുന്നു.

സംഭവം നടന്ന ദിവസം ഷൂട്ടിങ് സെറ്റിലുള്ളവര്‍ വിവരം അറിഞ്ഞിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സിനിമയില്‍ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു പരാതിക്കാരിയായ നടി ചെയ്തിരുന്നത്. സിനിമയില്‍ നടിയുടെ റോളിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായിരുന്നു. യുവനടി ആയതിനാല്‍ പരാതിയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു രഞ്ജിത്തിന്റെ കണക്കുകൂട്ടല്‍. പരാതി ലഭിച്ചപ്പോള്‍ പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയിലേക്ക് കടന്നത്.

സിനിമയുടെ സെറ്റില്‍ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെയാണ് യുവനടി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ അവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിക്കും പരാതി നല്‍കിയത്. സംഭവത്തിന്റെ ട്രോമയില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് നടി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. സിനിമാസെറ്റില്‍ വെച്ച് തന്നെ പരാതി ഒതുക്കാന്‍ ശ്രമം നടന്നതായും പരാതിയില്‍ പറയുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ നേരിട്ടായിരുന്നു അന്വേഷണം നടത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതോടെ, വിവരം ചോരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. എന്നാല്‍ പീഡന പരാതിയില്‍ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിന്റെ നടപടി വേഗത്തില്‍ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകര്‍ ഒളിവില്‍ പോകാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവര്‍ത്തകനൊപ്പം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.

രഞ്ജിത്ത് സംസ്ഥാനം വിടാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ, ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരം തൊടുപുഴയ്ക്ക് സമീപം വെച്ച് കാര്‍ തടഞ്ഞ് മിന്നല്‍ നീക്കത്തിലൂടെ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിച്ചു. നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കല്‍, അശ്ലീല ആംഗ്യം കാണിക്കല്‍ എന്നീ നാലു വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *