വിവാഹ ബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരെയുള്ള എഫ്‌ഐആര്‍ മധ്യപ്രദേശ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് മിലിന്ദ് രമേഷ് പഡ്കെയുടെ ഉത്തരവ്. പ്രായപൂര്‍ത്തിയായ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രവൃത്തികള്‍ ബലാത്സംഗമായി കണക്കാക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താവ് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ല. വിവാഹബന്ധത്തിനുള്ളില്‍ ഇത്തരം പ്രവൃത്തികള്‍ ഐപിസി 377ന്റെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ഈ വകുപ്പ് പ്രകാരമുള്ള നടപടികള്‍ റദ്ദാക്കി. ഭര്‍ത്താവിന്റെ സഹോദരിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ആ പരാതിയും കോടതി തള്ളി. ഭിന്ദ് ജില്ലയിലെ യുവാവിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്.

ഭര്‍ത്താവിനെതിരെയുള്ള സ്ത്രീധന പീഡനം, ക്രൂരത തുടങ്ങിയ മറ്റ് പരാതികളില്‍ നടപടികള്‍ തുടരാമെന്നും കോടതി ഉത്തരവിട്ടു. സ്ത്രീധന പീഡനം, ആക്രമണം, ക്രിമിനല്‍ ഭീഷണി എന്നിവയുള്‍പ്പെടെയുള്ള ശേഷിക്കുന്ന കുറ്റങ്ങളില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ഭര്‍ത്താവിനെതിരെയുള്ള മറ്റു പരാതികളില്‍ തെളിവുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും വിചാരണ വേളയില്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *