കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്ക് ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം-ബിജെപി ഡീല്‍ ആരോപണങ്ങള്‍ക്ക് കൊച്ചിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു കാര്യവും നേരെചൊവ്വേ രാഹുല്‍ഗാന്ധി മനസ്സിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുല്‍ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേര്‍ന്ന ഗുണമല്ല. അഖിലേന്ത്യാ നേതാവായ രാഹുല്‍ ഗാന്ധിക്ക് പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. കോണ്‍ഗ്രസുകാര്‍ സര്‍വാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലായിടങ്ങളിലും ബിജെപിയെ സഹായിക്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കെതിരെ കേസെടുകളെടുത്ത് ബിജെപി വേട്ടയാടുകയാണ്.

ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ മന്ത്രിസഭയിലെ ഒരംഗത്തെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ചോദിച്ചത്. പിന്നീട് കോടതി കെജരിവാളിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ ബിജെപിക്ക് മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ മുഖത്തുമാണ് അടിയേറ്റതെന്നും പിണറായി പറഞ്ഞു.ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാനുള്ള നിലപാടല്ല കോണ്‍ഗ്രസ് സ്വീകരിച്ചത്. ജയസാധ്യത ഉണ്ടായിരുന്ന എഎപിക്കെതിരെയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസിന്റെ ഈ സമീപനമാണ്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ആരും കരുതിയില്ല. ബിജെപിയെ നേരിടാന്‍ ഇതര രാഷ്ട്രീയകക്ഷികള്‍ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും എതിര്‍ത്തു. അതിന്റെ ഫലമായി ബിജെപി ഇതര വോട്ടുകള്‍ ശിഥിലീകരിക്കുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.

ബിഹാർ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലും മറ്റൊന്നല്ല കണ്ടത്. രം​ഗമാകെ കലുഷിതമാക്കി ബിജെപിയെ സഹായിക്കുകയാണ് കോൺ​ഗ്രസ്. യോജിക്കേണ്ട കക്ഷികൾ തമ്മിലെ യോജിപ്പിന് പകരം സംഘർഷമുണ്ടാക്കുന്നത് കോൺ​ഗ്രസാണ്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് രാഹുൽ ​ഗാന്ധിയാണ്. സിപിഎമ്മും ഇടതുപക്ഷവും എക്കാലത്തും ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നേമത്തും തൃശൂരിലും ബിജെപിയെ വിജയിപ്പിച്ചത് കോൺ​ഗ്രസാണ്. എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് കാണുമ്പോൾ ജനങ്ങളിൽ എതിർവികാരമുണ്ടാക്കാനാണ് ഡീൽ‌ ആരോപണം യുഡിഎഫ് ഉന്നയിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *