നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് കെ സുധാകരനെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ കണ്ണൂരില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍. കെ സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് സുധാകരന്‍ അനുയായികള്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരെടുത്ത് വിളിച്ച് വിമര്‍ശിച്ചാണ് അനുയായികള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.

തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കങ്ങളും സുധാകരന്‍ തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സുധാകരന്‍ കടുത്ത നിലപാടിലേക്ക് പോകുമെന്ന് കോണ്‍ഗ്രസിന് അറിയാം. അതുകൊണ്ട് തന്നെ സുധാകരനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രണ്ടാം ഘട്ട പട്ടികയിലും കണ്ണൂര്‍ ഒഴിച്ചിടുമെന്നാണ് വിവരം. ഇന്ദിരാഭവനില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും വിഷയം പരിശോധിക്കും. കെ സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’- എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *