സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും കൂട്ടിയെത്തി സ്പാ നടത്തിപ്പുകാരിയായ മുന്‍തൊഴിലുടമയുടെ വീടുകയറി ആക്രമിച്ച് യുവതി. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണ്ണവുമായി കടന്നു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.
എന്നാൽ ഇരുട്ടി വെളുക്കുംമുമ്പു തന്നെ എട്ടംഗസംഘത്തെ പൊലീസ് പിടികൂടി. തൃശൂരിലെ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും അപഹരിച്ചത്. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ബെംഗളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ്.
ഒരു മാസം മുമ്പാണ് യുവതി സ്പായില്‍ ജോലി ചെയ്തിരുന്നത്. ബംഗളൂരു സ്വദേശിയാണിവര്‍. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയ്യിലുണ്ടെന്ന് ഇവര്‍ മനസ്സിലാക്കിയത്. തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തി അക്രമം നടത്തിയത്. മൊബൈല്‍ ഫോണും 20000 രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തു. വീട്ടുടമായ സ്ത്രീ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പട്ടിക്കാട് നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

