ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസില്‍ ചുമത്തിയ വധശ്രമം നിലനില്‍ക്കെന്നുമാണ് പ്രതിഭാഗം ഇന്നലെ കോടതിയില്‍ വാദിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *