യഥാര്‍ഥ യുപിഐ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ള ഡ്യൂപ്ലിക്കേറ്റ് ആപ്പുകള്‍ വ്യാപകമാകുന്നു. ഫോണ്‍ പേ, ഗൂഗിള്‍ പേ ആപ്പുകള്‍ക്കു സമാനമായ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണു തട്ടിപ്പ്. ഇത്തരം ആപ്പുകളില്‍ എത്ര വലിയ തുകയും ട്രാന്‍സ്ഫര്‍ ആയതായി കാണിക്കും. നല്ല തിരക്കുള്ള സമയത്തു വ്യാപാരസ്ഥാപനങ്ങളിലെത്തുന്ന തട്ടിപ്പുകാര്‍ പണം നല്‍കിയതായുള്ള സ്‌ക്രീന്‍ഷോട്ട് എന്ന വ്യാജേന ഈ ആപ്പിന്റെ ഇന്റര്‍ഫേസ് കാണിച്ചു കൊടുത്താണ് തട്ടിപ്പ്. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വ്യാജ ആപ്പുകളില്‍ കടയുടമയുടെ പേരോ മൊബൈല്‍ നമ്പറോ എന്നിവയും തുകയും ടൈപ്പ് ചെയ്തു കൊടുത്താല്‍ യഥാര്‍ഥ ആപ്പുകളില്‍ കാണുന്നതുപോലെ തന്നെ ‘പേയ്‌മെന്റ് സക്‌സസ്ഫുള്‍ (Payment Successful) എന്ന സന്ദേശവും ടിക് മാര്‍ക്കും തെളിയും. യഥാര്‍ഥ ഇടപാടുകളില്‍ ഉണ്ടാകുന്നതുപോലെയുള്ള ആനിമേഷനുകളും ശബ്ദങ്ങളും ഇതിലുണ്ട്. തിരക്കുള്ള സമയങ്ങളില്‍ കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങിയ ശേഷം ഇത്തരത്തില്‍ പെട്ടെന്നു തന്നെ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കാണിച്ച് തട്ടിപ്പുകാര്‍ മുങ്ങുന്നതാണ് രീതി.

ടിക് മാര്‍ക്ക് അടക്കമുള്ള ‘പെര്‍ഫെക്ട് ആപ്പ്’ ആണെന്നതിനാല്‍ അക്കൗണ്ടില്‍ തുക ക്രെഡിറ്റ് ആയതായുള്ള മെസേജ് വരുന്നുണ്ടോയെന്നു നോക്കാതെ തന്നെ വ്യാപാരികള്‍ ഇവരെ പോകാന്‍ അനുവദിക്കുകയും ചെയ്യും.

ചെറുകിട വ്യാപാരികളാണു തട്ടിപ്പിന്റെ പ്രധാന ഇരകള്‍. പണം ക്രെഡിറ്റ് ആയാലുടന്‍ ശബ്ദസന്ദേശം നല്‍കുന്ന ‘സൗണ്ട് ബോക്‌സ്’ സംവിധാനം ഇല്ലാത്ത കടകളിലാണ് തട്ടിപ്പുകാര്‍ പ്രധാനമായും കയറുന്നത്. ബാങ്കില്‍ നിന്നുള്ള എസ്എംഎസ് വരാന്‍ വൈകുന്നതും പലപ്പോഴും വ്യാപാരികള്‍ക്ക് വിനയാകുന്നു. കണക്ക് ബുക്കിലെ തുകയും ബാങ്ക് ബാലന്‍സും തമ്മില്‍ വ്യത്യാസം വരുമ്പോള്‍ മാത്രമാണ് ചതി തിരിച്ചറിയുന്നത്. തുക വലുതായാലും ചെറുതായാലും വ്യാജ ആപ്പില്‍ അത് കൃത്യമായി കാണിക്കാനാകും എന്നത് തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

തട്ടിപ്പ് രീതി ഇങ്ങനെ

ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ ജനപ്രിയ പേയ്മെന്റ് ആപ്പുകള്‍ക്ക് സമാനമായ ഇന്റര്‍ഫേസ് ഉള്ള വ്യാജ ആപ്പുകള്‍ ഉപയോഗിച്ചാണു തട്ടിപ്പ്. ഇവ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമല്ല. എക്‌സെന്‍ഡര്‍ (Xender) വഴിയോ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയോ എപികെ (APK) ഫയലുകളായാണ് വ്യാജ ആപ്പുകള്‍ പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed