കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ വാഹനം ഓടിച്ച് പൊലീസ് വാഹനത്തിൽ അടക്കം ഇടിച്ചു അപകടമുണ്ടാക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ യുവാവിനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട, അരുവിത്തുറ, ചിറപ്പാറ കോളനി, പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെഫീഖ് (ലൂക്കാ -35) ആണ് തിടനാട് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരു ന്നു കേസിനാസ്‌പദമായ സംഭവം. പ്രതിയായ യുവാവ് മദ്യപിച്ച ശേഷം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡേ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു കൊണ്ടുവരികയായിരുന്നു. ഇയാളെ നൈറ്റ് പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ റോബി ജോസ്, സിവിൽ പൊലീസ് ഓഫിസർ ജിബിൻ സിബി എന്നിവർ കൈകാണിച്ചു നിർത്താൻ ആവശ്യപ്പെട്ടു.

എന്നാൽ ഇയാൾ വളരെ അപകടകരമായി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വാഹനം ഓടിച്ചു കൊണ്ടുവന്ന പ്രതി പോലീസ് വാഹനത്തിൽ ഇടിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആണ് പ്രതി ഇത്തരത്തിൽ പ്രവർത്തിച്ചത്.

അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ച പ്രതി സ്റ്റേഷനിലും അക്രമാസക്തനായി. ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ 18 ക്രിമിനൽ കേസും, തിടനാട് മൂന്ന് കേസുകളും, മുണ്ടക്കയം കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ യഥാക്രമം ഒന്നും രണ്ടും ക്രിമിനൽ കേസുകളിലും പ്രതിയാണ് അറസ്റ്റിലായ ഷഫീഖ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *