അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായി 503 കപ്പല്‍ കൊച്ചി തീരത്തോട് അടുക്കുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റേയും രക്ഷാപ്രവര്‍ത്തന സംഘത്തിന്റേയും ശ്രമങ്ങള്‍ക്കിടിയിലും കഴിഞ്ഞ രണ്ട് ദിവസമായി കപ്പല്‍ തീരത്തോട് അടുക്കുകയാണ്. തീരത്തെത്തിയാല്‍ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യന്‍ നാവിക സേനയും കപ്പല്‍ കമ്പനി നിയോഗിച്ച രക്ഷാപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കപ്പലില്‍ ഇറങ്ങി ടഗുമായി ബന്ധിപ്പിച്ചെങ്കിലും കടല്‍ വീണ്ടും പ്രക്ഷുബ്ധമായതോടെ ഇത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും മറ്റൊരു ടഗ് കെട്ടുകയായിരുന്നു. കപ്പല്‍ നിലവില്‍ കൊച്ചി തീരത്തു നിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1.15 നോട്ട് വേഗതയില്‍ ഒഴുകി നീങ്ങുകയാണ്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നാവിക സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് രക്ഷാ ദൗത്യത്തിലുണ്ട്.

അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഐഎന്‍എസ് ഷാര്‍ദയും എത്തിച്ചു. രക്ഷാപ്രവര്‍ത്തന സംഘത്തിന് കെട്ടിവലിക്കുന്നതിന്റെ ആവശ്യത്തിനായി ഹെലികോപ്ടറും സഹായത്തിനെത്തി.

അഞ്ച് ദിവസത്തെ നിരന്തര പരിശ്രമത്തെത്തുടര്‍ന്ന് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കോസ്റ്റ് ഗാര്‍ഡിന് കഴിഞ്ഞു. എന്നാലും ഇപ്പോഴും കറുത്ത പുക ഉയരുന്നുണ്ട്. തീ അണയ്ക്കുന്നതിനായി 5000 കിലോഗ്രാം കെമിക്കല്‍ പൗഡര്‍ എത്തിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് 20000 ലിറ്റര്‍ ഫോം എത്തിച്ചിട്ടുണ്ട്. ഈ മാസം ഒന്‍പതിനാണ് കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലൈവച്ച് വാന്‍ ഹയി 503 എന്ന സിംഗപ്പൂര്‍ കപ്പലിന് തീ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *