242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ട് മുന്‍പ് അപായ സന്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യ 171 വിമാനത്തിലെ പൈലറ്റ് അപായ സൂചനയായ മെയ്‌ഡെ കോള്‍ നല്‍കിയതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ എവിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ നീണ്ട നിശബ്ദതയായിരുന്നു ഉണ്ടായതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ടേക്ക് ഓഫ് ചെയ്ത് 625 അടി ഉയരത്തില്‍ നിന്നാണ് വിമാനം താഴേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 വര്‍ഷം പഴക്കമുള്ള ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെടുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ബോയിങ് വിമാനം അപകടത്തില്‍പ്പെടുന്നത്. പൈലറ്റ് സുമിക്ക് സഭര്‍വാള്‍, കോ പൈലറ്റ് ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇരുവരും പരിചയ സമ്പന്നരായ പൈലറ്റുമാരാണെന്നും ഡിജിസിഎ വിശദീകരിക്കുന്നു.

വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉള്ളതെന്ന് ഡിജിസിഎ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അപകടം ഉണ്ടായതായാണ് വിവരം.

പ്രദേശത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം പതിച്ചത്. വിമാന യാത്രികരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുള്‍പ്പെടെ ഉണ്ടെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് വന്‍ തോതില്‍ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *