വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്പ പൊലീസ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ മര്‍ദിച്ചത്.
കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ചൊവ്വാഴ്ച വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍ വെച്ചായിരുന്നു യുവ അഭിഭാഷകയെ മര്‍ദിച്ചത്.
ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതോടെ ബെയ്ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇത് പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ ബെയ്‌ലിന്‍ ദാസ് പിടിയിലായിരിക്കുന്നത്.
ബെയിലിന്‍ ദാസിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് അഭിഭാഷക സംഘം തടഞ്ഞുവെന്ന് പരാതിക്കാരി ശ്യാമിലി ആരോപിച്ചിരുന്നു. വക്കീല്‍ ഓഫീസില്‍ കയറി പ്രതിയയെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് സെക്രട്ടറി പറഞ്ഞതായും അഭിഭാഷക ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാരമായി മര്‍ദ്ദനമേറ്റ അഭിഭാഷക മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ തേടി.ഇന്നലെ മന്ത്രി പി രാജീവ് വീട്ടിലെത്തിയ ശ്യാമിലിയെ കണ്ടിരുന്നു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.