കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച് രണ്ടര പവൻ സ്വർണവും മൊബൈൽ ഫോണും അടക്കം കവർന്ന കേസിൽ മകനും കാമുകിയും അടക്കം അടക്കം മൂന്നു പ്രതികൾ പിടിയിൽ. തൃക്കൊടിത്താനം, കോട്ടമുറി ഭാഗത്ത് ചിറയിൽ വീട്ടിൽ മോനു അനിൽ, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അബീഷ് പി സാജൻ, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അനില ഗോപി എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മെയ് ഒൻപത് വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു കേസിനാസ്പ്‌പദമായ സംഭവം. വൈകുന്നേരം അഞ്ചുമണിയോടുകൂടി കോട്ടമുറി ഒറ്റക്കാട് ഭാഗത്ത്, തെക്കേതിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞമ്മ (78)യുടെ വീട്ടിൽ അതിക്രമിച്ച കയറിയാണ് പ്രതികൾ കവർച്ച നടത്തിയത്. കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട് ആളെ തിരിച്ചറിയാതിരിക്കാനായി അക്രമം നടത്തിയ ശേഷമാണ് ഇവർ കവർച്ച നടത്തിയത്. തുടർന്ന് ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെക്കുറിച്ച് അദ്യ ഘട്ടത്തിൽ വിവരമൊന്നും ലഭിക്കാതിരുന്ന പൊലീസ് സംഘം നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, കുഞ്ഞമ്മയുമായി അടുപ്പമുളള ആളുകളെയും പരിചയക്കാരെയും കണ്ട് ചോദിച്ചും പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് മോനുവിനെ ആദ്യം അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞമ്മയുടെ മകളുടെ ഭർത്താവായ അബീഷിന്റെ നിർദ്ദേശപ്രകാരമാണ് മോനുഅനിൽ കുഞ്ഞമ്മയുടെ വീട്ടിൽ കയറി കവർച്ച നടത്താൻ ഇടയായത്. അബീഷിനോട് സാമ്പത്തിക സഹായം ചോദിച്ചുചെന്ന മോനുവിനോട് അച്ഛമ്മയുടെ വീട്ടിൽ ധാരാളം പണം ഉണ്ടെന്നും, അച്ഛമ്മയുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല ആരും അറിയാതെ പറിച്ചു കൊണ്ടുവന്നാൽ ധാരാളം പണം കിട്ടും എന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് അബീഷിനെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഞാനും കൂടി വന്നാൽ എന്നെ കണ്ട് തിരിച്ചറിഞ്ഞാൽ തള്ളയെ കൊന്നുകളയേണ്ടി വരുമെന്ന് പറഞ്ഞാണ് അബീഷ് ഈ ഉദ്യമത്തിൽ നിന്നും മാറി നിന്നത്. തുടർന്ന് മാലയുമായി പെരുന്ന ബസ്റ്റാൻഡിൽ എത്തി സ്ഥിരമായി സ്വർണം വാങ്ങി വില്പന നടത്തി പണം നൽകി വരുന്ന സേയ്ഫിന്റെ കയ്യിൽ കൊടുത്തു ഒന്നര ലക്ഷത്തോളം രൂപ വാങ്ങിയിരുന്നതും ആ പൈസയിൽ 100000 രൂപ തന്റെ കാമുകിയായ അനില ഗോപിയുടെ കയ്യിൽ ചെങ്ങന്നൂർ ഭാഗത്ത് വിളിച്ചുവരുത്തി സുരക്ഷിതമായി ഏൽപ്പിച്ചിട്ടുള്ളതുമാണ്.
സംഭവമറിഞ്ഞ് തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ എംജെ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സിബി മോൻ, മനോജ് എ.എസ്.ഐ ആന്റണി, പോലീസ് ഉദ്യോഗസ്ഥരായ മണികണ്ഠൻ, ആന്റണി വിക്ടർ, ശ്രീകുമാർ, സജീവ്, ബിജു, ഡ്രൈവർ ജസ്റ്റിൻ, അനീഷ്, ജസ്റ്റിൻ, ഷീജ എന്നിവ എന്നിവർ ചേർന്ന് സിസിടിവി ദൃശ്യങ്ങളും കുഞ്ഞമ്മയെ അടുപ്പമുള്ള ആളുകളെയും കണ്ട് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതികൾ പോലീസിന്റെ വലയിലായത്. പ്രതികളിൽനിന്ന് മാല വിറ്റ പണവും മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിട്ടുള്ളതാണ്. ഇനിയും ഇതുലേക്ക് കവർച്ച ചെയ്ത സ്വർണമാല സെയിഫ് വിൽപ്പന നടത്തിയ ജുവല്ലറി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്ന് ഇൻസ്പെക്ടർ അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.