സേവനം നൽകാതെ കൊച്ചിൻ മിനറൽസ് ആൻഡ് റൂടെെൽ ലിമിറ്റഡിൽനിന്ന്(സിഎംആർഎൽ) പണം കൈപ്പറ്റിയെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ(എസ്.എഫ്.ഐ.ഒ) താൻ മൊഴി നൽകിയെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രിയുടെ മകൾ വീണ. ഇപ്പോൾ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വീണ വാർത്താക്കുറിപ്പിൽ അറിയിച്ചു. താൻ എസ്.എഫ്.ഐ.ഒയ്ക്ക് ഇത്തരത്തിലുള്ള മൊഴി നൽകിയിട്ടില്ല. വാസ്തവവിരുദ്ധമായ കാര്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നൽകി എന്നത് വസ്തുതയാണ്. പക്ഷേ, പ്രചരിക്കുന്നത് സത്യമല്ലെന്നും വീണ പറയുന്നു.

“ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽനിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവവിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.”- വീണ പറയുന്നു.

വീണയുടെ പേരിൽ ഇല്ലാത്ത വാർത്തയാണ് പ്രചരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഏതെങ്കിലും ഒരു പാർട്ടിയുടെ ഓഫീസിൽ തയ്യാറാക്കുന്ന ഇത്തരം വാർത്തകൾ സത്യമല്ല. കേസ് കോടതിയിൽ നടക്കുന്നുണ്ടെന്ന് റിയാസ് പറഞ്ഞു.

സിഎംആർഎൽ-എക്സലോജിക് കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കുറ്റപത്രത്തിൽ വീണ വിജയൻ വായ്പ തിരിച്ചടയ്ക്കാനായി സിഎംആർഎല്ലിന്റെ ഫണ്ട് ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.

സിഎംആർഎല്ലിന്റെ സഹോദരസ്ഥാപനമായ എംപവർ ഇന്ത്യയാണ് വീണ വിജയന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നത്. രണ്ടുഘട്ടങ്ങളായിട്ടാണ് വായ്പ അനുവദിച്ചിരുന്നത്. ഈ വായപ് തിരിച്ചടയ്ക്കാനായാണ് സിഎംആർഎല്ലിന്റെ ഫണ്ട് വീണ വിജയൻ ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എംപവറിലെ വായ്പ സിഎംആർഎല്ലിന് വലിയ ബാധ്യതയായി മാറിയെന്നും അത് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed