കോട്ടയം: പ്രതികളുമായി ഒരു മുന്‍പരിചയവുമില്ല. പക്ഷേ, അയ്യായിരവും പതിനായിരവുമൊക്കെ വാങ്ങി ജിയിലില്‍ റിമാൻഡില്‍ കഴിയുന്ന പ്രതികളെ ജാമ്യത്തില്‍ ഇറക്കും. സംസ്ഥാനത്തുടനീളം ഇത്തരം സംഘങ്ങള്‍ സജീവമാണ്. കുറ്റകൃത്യത്തിന് അനുസരിച്ചാണ് ഇത്തരക്കാരുടെ റേറ്റും. ഒരു മുന്‍പരിചയവും ഇല്ലാത്തവര്‍ക്കാണ് ഇക്കൂട്ടര്‍ ജാമ്യം നില്‍ക്കുക. ജാമ്യം നേടിയവര്‍ പുറത്തിറങ്ങി എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ പെടുമെന്ന ബോധ്യവും ഇവര്‍ക്കില്ല.
തിരുവാതുക്കല്‍ ഇരട്ടക്കൊല കേസിലും സംഭവിച്ചത് ഇതു തന്നെയായിരുന്നു. കൊലകേസ് പ്രതി അമിത് ഉറാങ് മോഷണക്കേസില്‍ റിമാൻഡില്‍ കഴിയുന്നതിനിടെയാണ് ജാമ്യത്തിലിറക്കാന്‍ രണ്ടു സ്ത്രീകള്‍ മുന്നോട്ടു വരുന്നത്. അഞ്ചരമാസമായിട്ടും അമിതിനെ ജാമ്യത്തില്‍ ഇറക്കാന്‍ ആരും വന്നില്ല.
ഇതോടെ ജയിലില്‍ വെച്ചു പരിജയപ്പെട്ട മറ്റൊരു പ്രതിയാണ് സ്ത്രീകളെക്കുറിച്ച് അമിത്തിന് വിവരം നല്‍കുന്നത്.ഇതോടെ അമിത് ഇവരെ ബന്ധപ്പെടുകയും പണം വാങ്ങി ഇവര്‍ ജാമ്യം നില്‍ക്കുകയുമായിരുന്നു. അമിത് കൊലപാതകം നടത്തിയതോടെ കുടുങ്ങിയതും ഇവരാണ്. ഇരുവരെയും പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഏറ്റുമാനൂര്‍, കല്ലറ സ്വദേശികളായ രണ്ട് സ്ത്രീകളാണ് അമിത്തിനെ ജാമ്യത്തിലിറക്കിയത്. ഇരുവര്‍ക്കും അമിത്തുമായി ബന്ധമൊന്നുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ ജാമ്യത്തിലിറക്കാനെത്തുന്നവരില്‍ പ്രതികളുമായി നേരിട്ട് ബന്ധമോ, പരിചയമോ ഇല്ലാത്തവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് പറഞ്ഞത്. പരിചയം ഇല്ലാത്തവര്‍ക്കു ജാമ്യം എടുത്തു നല്‍കുന്ന സംഭവം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതികളെ ആരാണ് ജാമ്യത്തിലെടുക്കുന്നതെന്ന് കൃത്യമായി പരിശോധിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.